Breaking News

കാസറഗോഡ് ജില്ലയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തം ഭൂമിയും കെട്ടിടവും ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

കാസറഗോഡ് ജില്ലയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തം ഭൂമിയും കെട്ടിടവും ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. നിലവില്‍ സ്വന്തമായി ഭൂമിയില്ലാത്ത 55 അംഗണവാടികളാണ് ജില്ലയിലുള്ളത്. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നിവ എത്രയും വേഗത്തില്‍ ഭൂമിയും കെട്ടിടവും ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. സ്വന്തമായി ഭൂമിയുള്ള അങ്കണവാടികള്‍ക്ക് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കും. സ്വന്തമായി ഭൂമിയില്ലാത്ത അങ്കണ വാടികള്‍ക്കായി കണ്ടെത്തിയ ഭൂമി വിദഗ്ധ സംഘം പരിശോധിച്ച് സാധ്യത വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം . അതിനനുസരിച്ചു കെട്ടിട നിര്‍മാണത്തിനുള്ള നടപടി സ്വീകരിക്കും .ഒരു മാസത്തിനകം മുഴുവന്‍ അങ്കണവാടികള്‍ക്കും സ്ഥലവും കെട്ടിടവും എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിടവും ഭൂമിയും നല്‍കാന്‍ സന്നദ്ധത അറിയിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികള്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ്, ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ എസ്. ചിത്രലേഖ, വിവിധ ബ്ലോക്കുകളിലെ സി.ഡി.പി.ഒമാര്‍ ,ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, താഹ്സില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments