Breaking News

ആണൂരിലെ ടി വി. സുജീഷിനു വേണ്ടി മലബാർ ബസ് കൂട്ടായ്മയുടെ പത്ത് ബസുകൾ കാരുണ്യ യാത്ര തുടങ്ങി.

ലിവർ സിറോസിസ് ബാധിച്ച് കരൾ മാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ച ആണൂരിലെ ടി.വി. സുജീഷിൻ്റെ ജീവൻ രക്ഷിക്കാൻ മലബാർ ബസ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള കാരുണ്യ യാത്ര തുടങ്ങി. 
പയ്യന്നൂരിൽ ടി.ഐ മധുസൂദനൻ എം എൽ എ തലശ്ശേരി - കാസർകോട് റൂട്ടിൽ സർവീസ് നടത്തുന്ന 'കരിപ്പാൽ' ബസ്സിൻ്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു കാരുണ്യ യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ അധ്യക്ഷനായി. പയ്യന്നൂർ -കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന 'യാത്ര' ബസ് തൃക്കരിപ്പൂർ ബസ് സ്റ്റാൻ്റിൽ 
 ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ബാവ ഫ്ലാഗ് ഓഫ് ചെയ്തു.
പയ്യന്നൂർ - മടക്കര റൂട്ടിൽ സർവീസ് നടത്തുന്ന 'ആമിനാസ് 'ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി. പ്രമീള ഫ്ലാഗ് ഓഫ് ചെയ്തു. പയ്യന്നൂർ - കാഞ്ഞങ്ങാട് സർവീസ് നടത്തുന്ന 'ബാവാസ്'
ചന്തേര സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് മുഹസീൻ കാലിക്കടവിൽ ഫ്ലാഗ് ഓഫ് ചെയ്തു. പയ്യന്നൂർ - കാഞ്ഞങ്ങാട് റൂട്ടിലെ 'നിഹാൽ' ബസ് ചന്തേര സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത്. കെ.ഫ്ലാഗ് ഓഫ് ചെയ്തു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നവീൻ ബാബു, പി. രേഷ്ന, എന്നിവർ യഥാക്രമം 'നീലകണ്ഠൻ' ( മാതമംഗലം - കാഞ്ഞങ്ങാട്) 'ക്ഷേത്ര പാലക'( പയ്യന്നൂർ - പടന്ന ) എന്നീ ബസുകളുടെ യാത്രയ്ക്ക് തുടക്കം കുറിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.വി. ശ്രീജിത്ത് കയ്യൂർ - കാഞ്ഞങ്ങാട് റൂട്ടിലെ ശ്രീകൃഷ്ണ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. നടക്കാവിൽ എം.വി.കുഞ്ഞിക്കോരൻ പയ്യന്നൂർ -കാക്കടവ് സർവീസ് നടത്തുന്ന' ക്ഷേത്ര പാലക' ഫ്ലാഗ് ഓഫ് ചെയ്തു. ചികിത്സാ സഹായ സമിതിയുടെയും മലബാർ ബസ് കൂട്ടായ്മയുടെയും നൂറോളം പ്രവർത്തകർ തലശ്ശേരി,കണ്ണൂർ. തളിപ്പറമ്പ്,പയ്യന്നൂർ, തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട് ബസ് സ്റ്റാൻഡുകളിൽ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകി.
സുജീഷിൻ്റെ ജീവൻ രക്ഷിക്കാൻ അറുപത് ലക്ഷം രൂപ സമാഹരിക്കാൻ നാടാകെ കൈകോർക്കുന്നതിൻ്റെ ഭാഗമായാണ് ബസുകളുടെ കാരുണ്യ യാത്ര. ടിക്കറ്റിന് പുറമെ കരുതലിൻ്റെ സഹായം കൂടി യാത്രക്കാർ നൽകിയെന്ന് ബസുടമകളും ജീവനക്കാരും പറഞ്ഞു. ഓടി കിട്ടുന്ന തുകയിൽ ഡീസൽ ചെലവ് കഴിച്ച് ബാക്കി മുഴുവൻ തുകയും ജീവനക്കാരുടെ വേതനവും ചികിത്സാ ഫണ്ടിലേക്ക് നൽകും. തലശ്ശേരി തൊട്ട് കാസർകോട് വരെ പത്ത് ബസുകളിലായി നടത്തിയ
കാരുണ്യ യാത്രയ്ക്ക് ബസ് യാത്രക്കാർക്ക് പുറമെ നഗരങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയ സുമനസ്സുകളും വലിയ സഹകരണമാണ് നൽകിയതെന്ന് ചികിത്സാ സഹായ സമിതി ഭാരവാഹികളും ബസ് ഉടമകളും ജീവനക്കാരും അറിയിച്ചു.

No comments