Breaking News

കൂർമ്മൽ എഴുത്തച്ഛന്റെ പുരസ്‌കാരം ദേശാഭിമാനി സീനിയർ ന്യൂസ്‌ എഡിറ്റർ എ.വി അനിൽകുമാറിന്.

പൊട്ടൻ തെയ്യത്തിന്റെ തോറ്റമെഴുതിയ മലബാറിലെ ആദ്യ നാവോത്ഥാന നായകൻ കൂർമ്മൽ എഴുത്തച്ഛന്റെ സ്‌മരണാർഥം നോർത്ത്‌ കോട്ടച്ചേരി റെഡ്‌സ്‌റ്റാർ യൂത്ത്‌ സെന്റർ എർപ്പെടുത്തിയ ഒമ്പതാമത് പുരസ്‌കാരം ദേശാഭിമാനി സീനിയർ ന്യൂസ്‌ എഡിറ്റർ എ.വി അനിൽകുമാറിന്. സാംസ്കാരിക- മാധ്യമ മേഖലകളിലെ സമഗ്ര സംഭാവനയ്‌ക്കാണ്‌ അംഗീകാരമെന്ന്‌ സമിതി ഭാരവാഹികൾ അറിയിച്ചു.
10000 രൂപയും വെങ്കലശിൽപവും അടങ്ങിയ അവാർഡ്‌  
ഓണാഘോഷപരിപാടിയിൽ സിപിഐഎം കേന്ദ്രകമ്മറ്റിയംഗം ഡോ . തോമസ്‌ ഐസക്‌ സമ്മാനിക്കും. 75 കൃതികൾ രചിച്ച അനിൽകുമാർ 15 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌. ഗോഡ്സെ, പാതി, ചാത്തമ്പള്ളി വിഷകണ്ഠൻ എന്നീ സിനിമകളിൽ അഭിനയിച്ചു. മികച്ച ജീവചരിത്രത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ്, വൈജ്ഞാനിക കൃതിക്കുള്ള അബുദാബി ശക്തി പുരസ്കാരം, ടെലിവിഷൻ സാഹിത്യ പരിപാടിക്കുള്ള സംസ്ഥാന സർക്കാരിന്റെ 2005ലെ വിഷ്വൽ എന്റർടൈൻമെന്റ് അവാർഡ്, 2019ലെ രാജീവൻ കാവുമ്പായി സ്മാരക പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള 2015 ലെ തുളുനാട് ‐ 2020ലെ കണ്ണാടി അവാർഡുകൾ എന്നിവ നേടി. ചരിത്രത്തിനൊപ്പം നടന്ന ഒരാൾ ‘വരലാത്രുടൻ പയനിത്ത മാമനിതർ’എന്ന പേരിലും ഗീബൽസ് ചിരിക്കുന്ന ഗുജറാത്ത് ‘ഗീബൽസ് സിരിക്കും ഗുജറാത്ത്‌’ എന്ന പേരിലും തമിഴിലും ഇറങ്ങി. 2006 ഒക്ടോബറിൽ ഫ്രാങ്ക്ഫർട്‌ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുത്തിരുന്നു. ശ്രീലങ്കയിലും യാത്ര ചെയ്തു. 2010 മാർച്ചിൽ ജക്കാർത്തയിൽ നടന്ന ഈസ്റ്റ് ഏഷ്യാ മീഡിയാ പ്രോഗ്രാമിൽ ഇന്ത്യൻ സംഘാംഗമായിരുന്നു. ഭാര്യ: ഡോ. ലേഖ. മക്കൾ: ഡോ.അനുലക്ഷ്മിയും (ഇംഗ്ലണ്ട്‌), അഖിൽശിവനും( അംബേദ്‌കർ സർവകലാശാല ദില്ലി). മരുമകൻ : മഹേഷ്‌ മോഹൻകുമാർ (ഇംഗ്ലണ്ട്‌).
വാർത്താ സമ്മേളനത്തിൽ പുരസ്‌കാര സമതി ചെയർമാൻ ഡോ. സി ബാലൻ അംഗങ്ങളായ ഡോ. എ അശോകൻ, ടി കെ നാരായണൻ, എം. വി രാഘവൻ, ശിവജി വെള്ളിക്കോത്ത്, എ.വി സജ്‌ഞയൻ, എം സുനിൽ , എം വി ദിലീപ്, ‌ പി വി ബാലകൃഷ്‌ണൻ, ഐശ്വര്യകുമാരൻ, പി വി ശരത്‌ എന്നിവർ പങ്കെടുത്തു.

No comments