50 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കടത്ത്: കാഞ്ഞങ്ങാട് സ്വദേശിക്ക് അഞ്ച് വർഷം കഠിനതടവും പിഴയും
കാറിൽ 50 ഗ്രാം എം.ഡി.എം.എ കടത്തിയ കേസിൽ യുവാവിന് അഞ്ച് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. കാഞ്ഞങ്ങാട് ഗ്രാമത്തിൽ ആവിയിൽ തൊട്ടിയിൽ വീട്ടിൽ അബ്ദുൾ അസീസിൻ്റെ മകൻ ഫായിസിനെയാണ് (30) കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി മൂന്ന് മാസം കൂടി അധികതടവ് അനുഭവിക്കണം.
2021 ഫെബ്രുവരി ഒൻപതിന് രാവിലെ 7.30-നാണ് കേസിനാസ്പദമായ സംഭവം. ആദൂർ ഗ്രാമത്തിലെ സി.എ നഗറിൽ വെച്ച് കെ.എൽ 60 J 9099 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഡസ്റ്റർ കാറിൽ മയക്കുമരുന്ന് കടത്തുമ്പോഴാണ് പ്രതി പിടിയിലായത്. അന്നത്തെ ആദൂർ ഇൻസ്പെക്ടർ വി.കെ വിശ്വംഭരൻ, പോലീസുകാരായ രാജൻ, നാരായണ ജെ. എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
തുടർന്ന് ബേഡകം ഇൻസ്പെക്ടർ വിനോയ് കെ.ജെ ആണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണം പൂർത്തിയാക്കി ആദൂർ ഇൻസ്പെക്ടറായിരുന്ന സതീശൻ പി.ആർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ചന്ദ്രമോഹൻ ജി., അഡ്വ. ചിത്രകല എന്നിവർ ഹാജരായി. കുറ്റമറ്റ രീതിയിലുള്ള അന്വേഷണവും പ്രോസിക്യൂഷൻ്റെ കൃത്യമായ ഇടപെടലുമാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ സഹായിച്ചത്.
No comments