യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞു.
യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പനയാൽ, പെരിയാട്ടടുക്കത്തെ രാജു എന്ന രാജേഷി(35)ൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ പഴയങ്ങാടി മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കളാണ് മൃതദേഹം രാജുവിന്റേതാണെന്നു തിരിച്ചറിഞ്ഞത്. ബേക്കൽ എസ് ഐ സവ്യസാചിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ഞായറാഴ്‌ച രാവിലെയാണ് രാജുവിനെയും ഭർതൃമതിയായ യുവതിയെയും പെരിയാട്ടടുക്കത്തു നിന്നു കാണാതായത്. ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് തിങ്കളാഴ്ച്‌ച പുലർച്ചെ യുവതിയെ വളപട്ടണം പുഴയിൽ നിന്നു പരിസരവാസികൾ രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് ബേക്കൽ പോലീസെത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു. താനും രാജുവും ഞായറാഴ്‌ച രാവിലെ വീട്ടിൽ നിന്നു ഇറങ്ങിയതാണെന്നും പിന്നീട് പള്ളിക്കര റെയിൽവെ സ്റ്റേഷനിൽ നിന്നു ട്രെയിൻ മാർഗ്ഗം വളപട്ടണത്ത് എത്തിയെന്നും യുവതി പോലീസിൽ മൊഴി നൽകിയിരുന്നു.
രാത്രി 12 മണിയോടെ താനും രാജുവും പുഴയിൽ ചാടിയെന്നും മൊഴിയിൽ പറഞ്ഞിരുന്നു.
കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിനു വിടുകയും യുവതി ഭർത്താവിനൊപ്പം പോവുകയും ചെയ്‌തു. ഇതിനിടയിൽ രാജുവിനെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാർ ബേക്കൽ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തിയത്. രാജുവിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. മൃതദേഹം വിദഗ്ദ്ധ പോസ്റ്റു മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
No comments