Breaking News

ഓണത്തിന് അധിക അരിയില്ലെന്ന കേന്ദ്ര അറിയിപ്പ്: വിഷയം പാർലമെന്റിൽ അവതരിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി

ഓണത്തിന് അധിക അരിയില്ലെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ച സാഹചര്യത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി വിഷയം പാർലമെന്റിൽ അവതരിപ്പിച്ചു. 
ഒരു കാർഡിന് അഞ്ചു കിലോ അരി അധികമായി നൽകാനായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാൽ കേരളത്തെ സഹായിക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണമെന്ന് സംസ്ഥാന സർക്കാർ നേരെത്തെ അറിയിച്ചിരുന്നു. കേരളത്തിന് നി ർത്തിവെച്ച ഗോതമ്പും ലഭിക്കില്ല. കഴിഞ്ഞ രണ്ട് വർഷമായി മണ്ണെണ്ണ ലഭിക്കുന്നുണ്ടായിരുന്നില്ല. മണ്ണെണ്ണ കരാറുകാർ പിന്മാറിയതിനാൽ വിതരണം തടസ്സപ്പെട്ട മണ്ണെണ്ണ ഉടൻ വിട്ടുകിട്ടുമെന്ന് കേന്ദ്രം അറിയിച്ച സാഹചര്യത്തിലും
ഓണത്തോടനുബന്ധിച്ച് കേരളത്തിന് അധികമായി അരിയും ഗോതമ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് റൂൾ 377 അനുസരിച്ചാണ് എം പി വിഷയം ലോക്സഭയിൽ അവതരിപ്പിച്ചത് . മുൻകാലസർക്കാരുകൾ ഓണനാളിലും ഉത്സവ നാളുകളിലും അധികധാന്യം നൽകുന്ന രീതിയുണ്ടായിരുന്നു. എന്നാൽ എൻഎഫ്എസ്എ ( ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം) വന്നതോട് കൂടി ആ സാധ്യത ഇല്ലാതാക്കി. ഓണത്തിന് കാർഡ് ഒന്നിന് അഞ്ച് കിലോ അരി വീതം അധികമായി കൊടുക്കാനും നിർത്തലാക്കിയ ഗോതമ്പും പുനഃസ്ഥാപിച്ചു നൽകാനും വേണ്ട നടപടികൾക്ക് ആവശ്യമായ പരിഗണന നൽകി അനുകൂല തീരുമാനം വേണമെന്ന് സഭയിൽ ശക്തമായി ആവശ്യപ്പെട്ടു.
അതേസമയം 2025-26 ഒന്നാം പാദത്തിലെ മണ്ണെണ്ണ അലോട്ട്മെന്റ്റ് വിതരണത്തിനായി എടുക്കാൻ ജൂൺ 30 വരെ നൽകിയ സമയപരിധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം നൽകിയ നിവേദനത്തിന് നൽകിയ ഉറപ്പിന്മേൽ ഉ ടനടി തീരുമാനം നടപ്പിലാക്കണമെന്നും എം പി ആവശ്യപെട്ടിട്ടുണ്ട്. ഈ വർഷം സെപ്റ്റംബർ ആദ്യ വാരത്തിൽ വരാനിരിക്കുന്ന ഓണം ഉത്സവത്തിൽ കേരളത്തിലെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച ഒരു പ്രധാന കാര്യം എന്ന നിലക്കും കേന്ദ്ര, ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതു വിതരണ സ്റ്റാന്റിങ് കമ്മിറ്റിയുടെ ഒരംഗം എന്ന നിലക്കുമാണ് പ്രസ്തുത വിഷയം സഭയുടെ അടിയന്തര ശ്രദ്ധയിൽപ്പെടുത്തിയത്.
കേരളം ഭക്ഷ്യധാന്യ ആവശ്യകതയുടെ 15 ശതമാനത്തിൽ താഴെ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ, കൂടാതെ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യാ ഗവൺമെന്റ് നടത്തുന്ന വിഹിതത്തെ വളരെയധികം ആശ്രയിക്കുന്നു. ഓണം ഉത്സവ സീസൺ ആരംഭിക്കുന്നതോടെ, കേരളത്തിൽ അരിയുടെ ആവശ്യം ഗണ്യമായി വർധിക്കുന്നു. ആവശ്യകതയിലെ ഈ പെട്ടെന്നുള്ള വർധന പലപ്പോഴും വിലക്കയറ്റത്തിന് കാരണമാകുന്നു, ഇത് സാധാരണക്കാരെ, പ്രത്യേകിച്ച് സാമ്പത്തികമായി ദുർബല വിഭാഗങ്ങളിൽ പെട്ടവരെ പ്രതികൂലമായി ബാധിക്കുന്നു.
ഈ സാഹചര്യം പരിഹരിക്കുന്നതിനും അപ്രതീക്ഷിത വിലക്കയറ്റം തടയുന്നതിനുമായി, 2025 സെപ്റ്റംബറിൽ NFSA കാർഡ് ഉടമകളല്ലാത്തവർക്ക് (NPS & NPNS) ഓരോ വീടിനും 5 കിലോ അരി അധികമായി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നു . ഉത്സവത്തോടനുബന്ധിച്ച് അരിയുടെ അഡ്‌ഹോക്ക് വിഹിതം അനുവദിക്കുകയും പ്രതിമാസ പരിധിയിൽ ഇളവ് നൽകുകയും ചെയ്താൽ മാത്രമേ ഈ അധിക വിതരണം ഉറപ്പാക്കാൻ കഴിയൂ.
അതിനാൽ, കേരളത്തിന്റെ അഭ്യർത്ഥന അടിയന്തിരമായി പരിഗണിക്കണമെന്നും അധിക അരി വിഹിതം അനുവദിക്കണമെന്നും അഭ്യർത്ഥിച്ചതായും അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും എംപി കൂട്ടിച്ചേർത്തു
സംസ്ഥാനത്ത് ടൈഡ് ഓവർ ഇനത്തിൽ വളരെ കൂടുതൽ അരി നീക്കിയിരിപ്പ് ഉണ്ട്. ഓരോ വിഭാഗത്തിലെയും കേന്ദ്രത്തിന്റെ പ്രതിമാസ അലോട്ട്മെന്റിനെ അധികരിക്കുന്ന തരത്തിൽ വിതരണം നടത്തുവാൻ പാടില്ലെന്ന നിർദ്ദേശം ഉള്ളതിനാൽ അത് പ്രകാരമാണ് ഓരോ മാസവും ഈ ഇനത്തിലെ വിതരണ തോത് നിശ്ചയിച്ച് നൽകുന്നത്. നീക്കിയിരിപ്പ് സ്റ്റോക്ക് വിതരണം ചെയ്ത് തീർക്കുന്നതിന് മേൽ പറഞ്ഞ പ്രകാരമുള്ള നിബന്ധന ഒഴിവാക്കി നൽകുവാനും പാർലമെന്റിൽ ആവശ്യം ഉന്നയിച്ചതായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി കൂട്ടിച്ചേർത്തു.

No comments