Breaking News

ദേശീയപാതയിൽ പടന്നക്കാട് ഐങ്ങോത്ത് കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത് ഒരേ കുടുംബത്തിലെ ആറ് പേർ സഞ്ചരിച്ച കാർ.

ദേശീയപാതയിൽ പടന്നക്കാട് ഐങ്ങോത്ത് കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത് ഒരേ കുടുംബത്തിലെ ആറ് പേർ സഞ്ചരിച്ച കാർ. അപകടം മേൽപ്പറമ്പിൽ നിന്ന് നീലേശ്വരത്തേക്കു വരുന്നതിനിടെയാണ്.  
വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു; മാതാവിനും സഹോദരങ്ങൾക്കും പരിക്ക്. ജപ്പാനിൽ ജോലി ചെയ്യുന്ന നീലേശ്വരം കണിച്ചിറയിലെ കല്ലായി ഹൗസിലെ ലത്തീഫിന്റെയും സുഹറാബിയുടെയും മക്കളായ ലെഹഖ് സൈനബ ലത്തീഫ് (13) സഹോദരൻ സെയിൻ റുമാൻ ലത്തീഫ് (ഒൻപത്) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവ് സുഹറാബി, കാർ ഓടിച്ചിരുന്ന മകൻ ഫായിസ് അബൂബക്കർ (19), ഫാസിയിന്റെ സഹോദരങ്ങളായ ഷെറിൻ ലത്തീഫ് (20), നിസബ് ലത്തീഫ് (മൂന്ന് വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 13 ടി 5355 നമ്പർ കാറിൽ കാഞ്ഞങ്ങാട്ടേക്കു പോകുകയായിരുന്ന കെ എൽ 15 എ ഒ 227 നമ്പർ കെ എസ് ആർ ടി സി ബസും കൂട്ടിയിടിക്കുകയായിരുന്നു. സുഹറാബിയുടെ മേൽപ്പറമ്പിലെ വീട്ടിൽ നിന്ന് നീലേശ്വരത്തേക്കു തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾ ഹൊസ്ദുർഗ് പോലീസിന് നൽകിയ മൊഴി. കുട്ടികൾ രണ്ടു പേരും തൽക്ഷണം മരിച്ചു. കാഞ്ഞങ്ങാട് ഫയർഫോഴ്‌സ്, ഹൊസ്ദുർഗ് പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് കാർ ഓടിച്ചിരുന്ന ഫായിസ് അബൂബക്കറിനെ രക്ഷപ്പെടുത്തിയത്. നീലേശ്വരം രാജാസ് എച്ച് എസ് എസിലെ ഏഴാം തരം വിദ്യാർഥിനിയാണ് ലഹക്ക് സൈനബ. പരിക്കേറ്റ സുഹറാബി, ഫായിസ്, ഷെറിൻ, നിസബ് എന്നിവർ കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
.............

No comments