ചന്തേര മുന്തിക്കോട്ടെ കെ.വി.വൈശാഖിന്റെ ദുരൂഹ മരണം സംബന്ധിച്ച വിശദമായ അന്വേഷണം
ചന്തേര മുന്തിക്കോട്ടെ കൃഷ്ണൻ വെളിച്ചപ്പാടിന്റെ മകനും വെൽഡിങ് തൊഴിലാളിയുമായ കെ.വി.വൈശാഖിന്റെ ദുരൂഹ മരണം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ പ്രത്യേകമായി ചുമതല ഏൽപ്പിക്കാമെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു. വൈശാഖിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നേരിട്ടെത്തി നിവേദനം നൽകിയപ്പോഴാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. യുവാവിന്റെ പിതാവ് കൃഷ്ണൻ വെളിച്ചപ്പാട് ഇവിടെ വന്നപ്പോൾ കാര്യങ്ങൾ മനസിലാക്കിയിരുന്നു. മകൻ നഷ്ടപ്പെട്ട പിതാവിന്റെ ദുഃഖം എനിക്കറിയാം അദ്ദേഹം പറഞ്ഞു. വൈശാഖിന്റെ ഭാര്യ നൽകിയ മൊഴികൾ ലോക്കൽ പൊലീസ് റിക്കാർഡ് ചെയ്തില്ലെന്ന വീട്ടുകാരുടെ പരാതിയെ കുറിച്ച് ആക്ഷൻ കമ്മിറ്റി ധരിപ്പിച്ച ആക്ഷേപവും പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ മാണിയാട്ട്, ഭാരവാഹികളായ കരീം ചന്തേര, കെ. മോഹനൻ മാസ്റ്റർ, ഉദിനൂർ സുകുമാരൻ, പി.വി. വത്സരാജ് എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്. സുഹൃത്തിന്റെ ചതിയിൽ അകപ്പെട്ട വൈശാഖ് വിഷുദിവസം രാവിലെയാണ് തൃക്കരിപ്പൂർ ബീരിച്ചേരി ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ചത്. അച്ഛൻ കൃഷ്ണൻ വെളിച്ചപ്പാടിനെ ഫോൺ ചെയ്തു വിവരം ചതിയെ കുറിച്ച് ധരിപ്പിക്കുന്നതിനിടെയാണ് ട്രെയിൻ തട്ടി യുവാവ് മരിച്ചത്.
No comments