Breaking News

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'പൊലിയന്ദ്രം' ആഘോഷിച്ചു

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയുടെ തനത് ആഘോഷമായ 'പൊലിയന്ദ്രം' കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. 
കേരളത്തിലെ മറ്റ് പ്രദേശങ്ങളിൽ ചിങ്ങമാസത്തിൽ ഓണം ആഘോഷിക്കുമ്പോൾ, തുലാമാസത്തിലെ കറുത്ത വാവിന് മഹാബലിയെ വരവേൽക്കുന്ന കാസർഗോഡ്, തുളുനാട് പ്രദേശങ്ങളിലെ ആചാരമാണ് പൊലിയന്ദ്രം. 'ബലീന്ദ്രപൂജ' എന്നും അറിയപ്പെടുന്ന ഈ അനുഷ്ഠാനം ഐശ്വര്യത്തിന്റെയും വിളവെടുപ്പിന്റെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. ഉദ്ഘാടനത്തിൽ
 ശ്രീകുട്ടൻ എം.വി. (അസിസ്റ്റന്റ് പ്രൊഫസർ, മഹാത്മാ കോളേജ് ഓഫ് എഡ്യൂക്കേഷൻ) പൊലിയന്ത്രത്തിന്റെ സാംസ്കാരിക മൂല്യങ്ങളെക്കുറിച്ചും അതിന്റെ കാർഷിക ബന്ധങ്ങളെക്കുറിച്ചും സംസാരിച്ചു. പാലമരത്തിന്റെ ശിഖരത്തിൽ തിരി തെളിയിച്ചുള്ള ചടങ്ങും ഇതോടൊപ്പം നടന്നു.
 അംബികാസുതൻ മാങ്ങാട് സംവിധാനം ചെയ്ത പൊലിയന്ദ്രം ഡോക്യുമെന്ററി പ്രദർശനവും നടത്തി. ഡോക്യുമെന്ററിയിലൂടെ പൊലിയന്ദ്രം വിളിയുടെ ചരിത്രവും, അതിലടങ്ങിയ ആചാരാനുഷ്ഠാനങ്ങളുടെ സാമൂഹിക പ്രാധാന്യവും വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിക്കാൻ സാധിച്ചു.
ഈ സാംസ്കാരിക സംഗമം, പ്രാദേശിക പൈതൃകങ്ങളെ സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് അവയെ പരിചയപ്പെടുത്തുന്നതിനും കോളേജ് നടത്തുന്ന ശ്രദ്ധേയമായ ശ്രമമായി. കോളേജ് അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിപേർ ആഘോഷത്തിൽ പങ്കുചേർന്നു.

No comments